@ameenmuhammedkunju: ഇരുപത്തഞ്ച് വർഷമായി നെഞ്ചിലേറ്റിയിരുന്ന ജന്മനാടിന്റെ മണ്ണിൽ ഒരിക്കൽക്കൂടി കാലുകുത്തണമെന്ന ആഗ്രഹം സഫലമാകാതെ, കൊല്ലം സ്വദേശിയായ പ്രവാസി റിയാദിൽ അന്തരിച്ചു. കൊല്ലം കടയ്ക്കൽ തുടയന്നൂർ മാൻകുന്നിൽ വീട്ടിൽ നാസർ ഖാൻ (59)ആണ് പ്രവാസജീവിതത്തിന്റെ മറ്റൊരു കണ്ണീരോർമയായി വിടപറഞ്ഞത്.🌹 രോഗശയ്യയിലായിരുന്നിട്ടും ജന്മനാട് കാണാനുള്ള പ്രതീക്ഷ കൈവിടാതിരുന്ന നാസർ ഖാൻ, ഒടുവിൽ റിയാദിലെ നസീം ഹയ്യുൽ സലാം മഖ്ബറയിലെ തണുത്ത മണ്ണിലേക്കാണ് യാത്രയായത്. നിയമക്കുരുക്കുകൾ അഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങുമെന്ന കോടതി വിധിക്കായി കാത്തിരിക്കെയായിരുന്നു മരണം. നീണ്ട 25 വർഷമായി നാസർ ഖാൻ നാട്ടിൽ പോയിരുന്നില്ല. ജീവിതത്തിന്റെ വലിയൊരു ഭാഗം കുടുംബത്തിനായി സൗദി അറേബ്യയിൽ ചെലവഴിച്ച അദ്ദേഹം ആദ്യം റിയാദിൽ ബഖാല (പലചരക്ക് കട) നടത്തി. പിന്നീട് അത് അവസാനിച്ചതോടെ ഹൗസ് ഡ്രൈവറായി താൽക്കാലിക ജോലികൾ ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയി. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി ഇഖാമ പോലും ഇല്ലാതെ നിയമത്തിന്റെ കണ്ണുവെട്ടിച്ച് വലിയ ആശങ്കകൾക്കിടയിലായിരുന്നു ജീവിതം. എന്നിട്ടും ഒരുനാൾ നാട്ടിലേക്ക് മടങ്ങുമെന്ന പ്രതീക്ഷ മാത്രമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. ഏഴ് മാസം മുമ്പ് എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ആഗ്രഹം ശക്തമായതോടെയാണ് അദ്ദേഹം സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിനെ സമീപിച്ചത്. കൈവശം പാസ്‌പോർട്ട് പോലുമില്ലാതിരുന്ന നാസറിന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പുതിയ പാസ്‌പോർട്ട് ലഭ്യമാക്കി. മൂന്ന് മാസം മുമ്പ് തന്നെ നാട്ടിലേക്ക് അയക്കാനുള്ള നടപടികളും സജീവമായി ആരംഭിച്ചിരുന്നു. എന്നാൽ സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട ഏഴ് കേസുകളിലായി 1.70 ലക്ഷം റിയാൽ (ഏകദേശം 37 ലക്ഷത്തിലധികം രൂപ) നൽകാനുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് യാത്രാവിലക്ക് നിലനിന്നു. കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിഷയത്തിൽ ഇടപെട്ടു. നാസർ ഖാനെ പാപ്പരാണെന്ന് പ്രഖ്യാപിക്കണമെന്ന അപേക്ഷ സാമൂഹിക പ്രവർത്തകനായ നിഹ്മത്തുല്ല റിയാദിലെ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഈ കേസിന്റെ നിർണായക ഹിയറിങ് നടക്കേണ്ടിയിരുന്നത് ബുധനാഴ്ചയായിരുന്നു. കോടതി വിധിയോടെ നിയമതടസ്സങ്ങൾ നീങ്ങി ജന്മനാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷ നിലനിൽക്കുന്നതിനിടെയാണ് രണ്ട് മാസം മുമ്പ് അർബുദം അദ്ദേഹത്തെ കീഴടക്കിയത്. ആരോഗ്യനില വഷളായതോടെ ആദ്യം റിയാദ് ശുമൈസിയിലെ കിങ് സൗദ് ആശുപത്രിയിലും പിന്നീട് ഗുരുതരാവസ്ഥയെ തുടർന്ന് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിലേക്കും മാറ്റി. ഒരു മാസത്തോളം മരണത്തോട് പൊരുതിയ നാസർ ഖാൻ കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അന്തരിച്ചത്. നാട്ടിലേക്ക് മടങ്ങാൻ കോടതി അനുമതി ലഭിക്കുമെന്ന പ്രതീക്ഷയുടെ ദിവസത്തിന് ഒരു ദിവസം മുമ്പ് തന്നെ മരണമാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച വൈകീട്ടോടെ റിയാദിലെ നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കം നടത്തി. നാസർ ഖാനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ശിഹാബ് കൊട്ടുകാടിനൊപ്പം നിഹ്മത്തുല്ലയും ഇന്ത്യൻ എംബസിയും പിന്തുണ നൽകിയിരുന്നു. എസ്. സുലൈമാന്റെയും ആമിന ഉമ്മയുടെയും മകനായ നാസർ ഖാന്റെ ഭാര്യ ഷിബിയാണ്. മക്കൾ: ഹൈഫ, മുഹമ്മദ്, അൻവർ. പതിനഞ്ച് വർഷം മുമ്പ് കുടുംബത്തെ റിയാദിലേക്ക് കൊണ്ടുവന്ന അദ്ദേഹം കുറച്ചുകാലം ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അവിടെ താമസിച്ചു. ഇളയ രണ്ട് മക്കളും റിയാദിൽ ജനിച്ചവരാണ്. ജന്മനാട്ടിലേക്കുള്ള മടക്കയാത്ര സ്വപ്നമായി മാത്രം അവശേഷിപ്പിച്ച നാസർ ഖാന്റെ ജീവിതം, പ്രവാസത്തിന്റെ ത്യാഗവും വേദനയും വീണ്ടും ഓർമ്മിപ്പിക്കുന്ന കണ്ണീരുറഞ്ഞ അധ്യായമായി മാറുകയാണ്.🙏 #Pravasi #Riyadh #SaudiArabia #Kerala #Kollam