@jeevikan.maranna: തെരുവിൽ ആരൊക്കെയോ ഉപേക്ഷിച്ചുപോയ കടലാസു പെട്ടികളിൽ ജീവിതം തിരയുകയാണ് 79-ാം വയസ്സിലും ഈ പഴയ ഇലക്ട്രോണിക്സ് എൻജിനീയർ. സൗദി അറേബ്യയിലെ മികച്ച കമ്പനികളിൽ ജോലി ചെയ്തിരുന്ന അബു മുബീൻ എന്ന സിറിയക്കാരൻ ദമാമിലെ തെരുവിൽ കടലാസു പെട്ടികൾ പെറുക്കി വിറ്റ് ജീവിക്കുകയാണ്. ആരോടും പരിഭവമില്ലാതെ, ആർക്കു മുന്നിലും കൈ നീട്ടാതെ അബു മുബീൻ അഭിമാനിയായി ജീവിക്കുന്നു. മക്കളും ഭാര്യയുമെല്ലാം വലിയ നിലകളിൽ ജോലി ചെയ്യുമ്പോഴും തന്റെ ജീവിതം ദമാമിൽ കടലാസു കൂടുകൾക്കൊപ്പമാണെന്നാണ് അബു മുബീൻ എന്ന മുഹമ്മദ് ബഷീർ ത്വാഹിർ പറയുന്നത്. സൗദിയിലെ മറ്റൊരു നഗരവും തനിക്കായി ഇത്രയും ശാന്തമായൊരിടം ഒരുക്കുവച്ചിട്ടില്ലെന്നും അബു മുബീൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. നഗരത്തിലെ മാലിന്യപ്പെട്ടികളിൽ കച്ചവടക്കാരും താമസക്കാരും ഉപേക്ഷിച്ചു പോകുന്ന കടലാസു പെട്ടികളാണ് അബു മുബീൻ പെറുക്കിയെടുക്കുന്നത്. ട്രോളിയിൽ കാർട്ടണുകൾ നിറച്ചുവച്ച് പഴയ സാധനങ്ങൾ എടുക്കുന്ന കടയിൽ കൊണ്ടുപോയി വിൽക്കും. അഞ്ചു കിലോക്ക് ഒരു റിയാൽ ലഭിക്കും. തനിക്ക് ജീവിക്കാനുള്ള വരുമാനം ഇതിൽനിന്ന് ലഭിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വലിയ മോഹങ്ങളില്ല. ചെലവുകളും വല്ലാതെയില്ല. മനസമാധാനമുണ്ട്. അതുകൊണ്ട് ഇതുതന്നെ മതിയെന്നും അദ്ദേഹം പറയുന്നു.അബു മുബീൻ സൗദി അറേബ്യയിൽ എത്തിയിട്ട് നാൽപതു വർഷം കഴിഞ്ഞു. സിറിയയിലെ ആലപ്പോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയ ശേഷമാണ് സൗദിയിലേക്ക് എത്തിയത്. സൗദി കോസ്റ്റ് ഗാർഡിൽ വയർലെസ് വിഭാഗത്തിലായിരുന്നു ജോലി. ഇവിടെനിന്ന് പിന്നീട് സൗദിയിലെ പ്രമുഖ സ്ഥാപനമായ അരാംകോയിലും ജോലി ചെയ്തു. യാമ്പുവിന് സമീപത്തുള്ള ഒരു കമ്പനിയിലും കുറെക്കാലം ജോലി ചെയ്തു. ജോലി നഷ്ടമായെങ്കിലും ദമാം വിട്ടുപോകാൻ അബു മുബീൻ തയാറായില്ല.റിയാദും ജിദ്ദയുമൊന്നും തനിക്ക് വഴങ്ങുന്ന നഗരമല്ലെന്നും ഇവിടെയാണ് തന്റെ ജീവിതമെന്നും അദ്ദേഹം ആവർത്തിക്കുന്നു. ദമാമിലാണ് തനിക്ക് പറ്റിയ കാലാവസ്ഥയുള്ളത്. ജിദ്ദയിൽ യൂണിവേഴ്സിറ്റി അധ്യാപികയാണ് ഭാര്യ. ഫ്രഞ്ച് ഭാഷയാണ് ഇവർ പഠിപ്പിക്കുന്നത്. ഭാര്യയെ വല്ലപ്പോഴും ഫോണിൽ വിളിക്കും. അവരുടെ അടുത്തുപോയി താമസിക്കണമെന്ന മോഹമൊന്നുമില്ല. മകൻ റിയാദിലേക്ക് വിളിക്കുന്നുണ്ടെങ്കിലും അവിടെയും തനിക്ക് പറ്റില്ലെന്നാണ് അബു മുബീൻ പറയുന്നത്. അബു മുബീന്റെ മൂത്ത മകൾ ഈജിപ്തിൽ സിവിൽ എൻജിനീറയായാണ് ജോലി ചെയ്യുന്നത്. ഐടി വിദഗ്ധൻ കൂടിയായ മകൻ മുബീൻ റിയാദിലും. മറ്റൊരു മകൻ ഹോളണ്ടിലും ഇളയ മകൻ സ്പെയിനിലും ജോലി ചെയ്യുന്നു. മക്കളും ഭാര്യയുമെല്ലാം അവരുടെ ലോകത്താണ്. എനിക്ക് എന്റെതായ ലോകമുണ്ട്. ഇവിടെയാണ് എന്റെ സ്വർഗം. ട്രോളിയിലേക്ക് കാർട്ടൺ ബോക്സുകൾ അടുക്കിവയ്ക്കുന്നതിനിടെ അബു മുബീൻ പറഞ്ഞു. ദമാം നഗരത്തിലൂടെ കാർട്ടണുകൾ തേടി നടക്കുന്ന അബു മുബീന്റെ ചിത്രം ഒരിക്കൽ രാജ്യാന്തര വാർത്ത ഏജൻസി പ്രസിദ്ധീകരിച്ചിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ അടുത്തുള്ള ആശുപത്രിയിൽനിന്ന് ജീവനക്കാരൻ കുറെ കാർട്ടണുകൾ കൊണ്ടുവന്ന് ട്രോളിക്ക് സമീപം വച്ചു. പെട്ടെന്ന് ഇത്രയും കാർട്ടണുകൾ അടുത്തുകിട്ടിയപ്പോൾ വടിവൊത്തെ ഇംഗ്ലിഷിൽ അബു മുബീൻ പറഞ്ഞു. നിങ്ങൾക്കുള്ളതെല്ലാം ദൈവം നിങ്ങളുടെ മുന്നിലെത്തിച്ചു തരും. അത് അന്വേഷിച്ചു നടക്കാനുള്ള മനസ്സുണ്ടായാൽ മാത്രം മതി. ചെറുപ്പം മുതലേ ഞാൻ അധ്വാനിച്ചാണ് ജീവിക്കുന്നത്. ജീവിതം ഏഴു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഇപ്പോഴും എനിക്ക് പണിയെടുക്കാതെ ഒരു നിമിഷം നിൽക്കാനാകില്ല. ഈ ട്രോളിയില്ലെങ്കിൽ എനിക്ക് നടക്കാനും സാധിക്കില്ല. എന്റെ ഒരു കാലിന് വലിയ സ്വാധീനമില്ല. ട്രോളിയിൽ തൂങ്ങിയാണ് ഞാൻ നടക്കുന്നത്. എങ്കിലും എനിക്ക് ഇതുവഴി ലഭിക്കുന്ന സംതൃപ്തി ചെറുതല്ല. ഇടറിതുടങ്ങിയ കാലുകളുമായി ട്രോളിയിൽ തൂങ്ങി അബു മുബീൻ നടത്തം തുടരുകയാണ് #പ്രവാസി #മിഡിൽഈസ്റ്റ് #കുവൈറ്റ് #മലയാളി #ജീവിക്കാൻമറന്നബാലൻ