@minas.ponnani8: 75 പവൻ സ്വർണം തട്ടിയെടുത്തു; മണിക്കൂറുകൾക്കകം ആറുപേർ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ കുറ്റിപ്പുറം: കോയമ്പത്തൂർ സ്വദേശിയിൽ നിന്ന് 75 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ മണിക്കൂറുകൾക്കകം ആറ് പ്രതികളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശികളായ തൃക്കണാശ്ശേരി സതീഷ്ബാബു (38), പുന്നക്കൽ ഷാലു (39), തേറാട്ടിൽ സനൽ (38), വടക്കേപുരക്കൽ സുജിത്ത് (43), വടക്കേതൊടുവിൽ ഗഫൂർ (37), പള്ളിസുയിൽ സുനിൽ (42) എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂർ തിരുവോണം വീട്ടിൽ ദിൽശങ്കറിനെ കബളിപ്പിച്ച് 600 ഗ്രാം സ്വർണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി 11.30ഓടെ കുറ്റിപ്പുറം കഴുത്തല്ലൂർ റെയിൽവേ അണ്ടർപാസിന് സമീപമാണ് സംഭവം. പരാതിക്കാരനും പ്രതികളും കോയമ്പത്തൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 24 കിലോ സ്വർണം കൈവശമുണ്ടെന്നും അത് വിൽക്കാൻ സഹായിക്കണമെന്നും കുറച്ച് സ്വർണാഭരണങ്ങൾ കൈയിൽ കരുതണമെന്നുമാണ് പ്രതികൾ ദിൽശങ്കറിനോട് പറഞ്ഞിരുന്നത്. തുടർന്ന് കുറ്റിപ്പുറത്തെത്തിച്ച ശേഷമാണ് സ്വർണം തട്ടിയെടുത്തത്. കവർച്ചയ്ക്കുശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും സമയോചിതമായ ഇടപെടലാണ് കുടുക്കിയത്. കുറ്റിപ്പുറം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ടി. പ്രജീഷിന്റെ രഹസ്യാന്വേഷണത്തിലൂടെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും വീടുകളും കണ്ടെത്താൻ പൊലീസിന് സാധിച്ചു. അതേസമയം, പരാതിക്കാരനായ ദിൽശങ്കർ പ്രതികളിൽ നിന്ന് ബിസിനസ് നിക്ഷേപത്തിന്റെ പേരിൽ മൊബൈൽ ആപ്പ് വഴി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായും ഇതിന് പ്രതികാരമായാണ് ഇയാളിൽ നിന്ന് 75 പവൻ സ്വർണാഭരണങ്ങൾ കവർന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. #kuttippuram #minasponnani #police #ponnani #coimbatore