@prasanthkaakkakot: ആകെയുള്ളത് പങ്ക് വെച്ച് മക്കൾക്ക് നൽകി.. തികയാതെ ദയനീയമായി നോക്കിയതിന് പകരം സ്നേഹവും താരാട്ടും മനസ്സ് നിറച്ച് നൽകി ഉറക്കി.. അവളുടെ ഉള്ളം അപ്പോഴും പൊള്ളുന്നുണ്ടായിരുന്നു.. മക്കളുടെ പിതാവിന് ഇന്നത്തെ അത്താഴം പിടിക്കുമോ ആവോ.. ഒന്നുമില്ലായിരുന്നു..! അരിയിട്ട് വെക്കുന്ന കലത്തിന്റെ അടിയിൽ മുമ്പെന്നോ പെറുക്കാൻ മറന്ന് പോയ കുറച്ച് അരിമണികൾ മാത്രം.. തൊടിയിൽ മുള പൊട്ടി വളരുന്നത് കണ്ടപ്പോൾ പാത്രം കഴുകിയ ചാരം കലർന്ന ഇത്തിരി വെള്ളമൊഴിച്ച് കൊടുത്ത നാളുകളിൽ നീണ്ടു വളർന്നു വന്ന മത്തൻ വള്ളിയിൽ വിരിഞ്ഞ് നിന്ന മൂന്ന് നാല് ഇല പൊട്ടിച്ചെടുത്ത് കാന്താരി ചേർത്ത് താളിച്ചെടുത്തു.. മക്കൾ ആർത്തിയോടെയാണ് കഞ്ഞി കഴിച്ച് തീർത്തത്.. കണ്ണിൽ നിന്നും അടർന്ന് വീണ കണ്ണുനീരിന്റെ ഉപ്പുരസം കഞ്ഞിയിൽ പരന്നത് കൊണ്ടാണോ ആവോ.. മോൾ ഒന്ന് തലയുയർത്തി നോക്കിയിരുന്നു.. പാറിപ്പറന്ന മുടി കോതിയൊതുക്കി കഞ്ഞി കുടിക്കുന്ന മോളുടെ ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരി കണ്ടപ്പോൾ ഉള്ളിലുടക്കിയ തേങ്ങൽ തൊണ്ടയിൽ വന്നടഞ്ഞത് ചുണ്ടു കടിച്ച് അടക്കാൻ പാടു പെട്ടു.. മക്കളുറങ്ങിക്കഴിയും അവരുടെ അച്ഛൻ വരാൻ.. രാവിലെ എണീറ്റ് പോകുന്നതാണ്.. വരുന്നതോ രാത്രി വളരെ വൈകിയും.. പോകുന്നത് എങ്ങോട്ടേക്കാണെന്നോ എന്തിനാണെന്നോ അറിയില്ല.. പറയാറുമില്ല..! ചോദിക്കാനൊട്ട് സാധിക്കുകയുമില്ല..! തന്നെ കുറിച്ചോർക്കണ്ട.. വീടിനെ കുറിച്ചോ.. മക്കളെ കുറിച്ചോ.. എന്തെങ്കിലുമൊരു വിചാരം.. അതുണ്ടായിരുന്നെങ്കിൽ ഇങ്ങിനെ ആവില്ലല്ലോ..! സ്നേഹം കൊണ്ട് പൊതിഞ്ഞ ആളാണ്.. ആഗ്രഹിച്ചതൊക്കെ നേടിത്തരാൻ തയാറുമായിരുന്നു.. മണ്ണിലും വിണ്ണിലുമല്ലായിരുന്നു അന്ന് തന്റെ ജീവിതം.. സൗന്ദര്യത്തിനിണങ്ങുന്ന വസ്ത്രങ്ങളും മനസ്സ് കൊതിച്ച ഭക്ഷണവും.. ഉണ്ടാക്കിത്തരാനും കഴിപ്പിക്കാനുമൊക്കെ എന്തൊരു ഉത്സാഹമായിരുന്നു.. കഴിഞ്ഞതെല്ലാം ഓർത്ത് നെടുവീർപ്പിടാനേ കഴിയുന്നുള്ളൂ ഇപ്പോൾ.. എല്ലാം തകിടം മറിഞ്ഞത് എങ്ങിനെയെന്നത് ഇപ്പോഴും ഉത്തരമില്ലാത്തൊരു ചോദ്യചിഹ്നം മാത്രം.. മകളുടെ അരികിൽ ചേർന്ന് കിടന്ന് എണ്ണ തേച്ചിട്ട് ദിവസങ്ങളായ അവളുടെ മുടിയിഴകളിൽ പതിയെ വിരലോടിച്ച് ചുവരിൽ ചാരിയിരുന്നു.. ഉറക്കത്തിന്റെ മാറിലേക്ക് മക്കൾ ലയിച്ചിറങ്ങിയെന്ന് തോന്നിയപ്പോൾ അഴിഞ്ഞുലഞ്ഞ മുടിയും മുഷിഞ്ഞ വസ്ത്രവും വാരിച്ചുറ്റി മക്കളനങ്ങാതെ മെല്ലെ എഴുന്നേറ്റു.. വിജാഗിരി അയഞ്ഞ ജനലിന്റെ അകന്ന് നിൽക്കുന്ന പാളിയുടെ വിടവിലൂടെ നിലാവ് പരന്ന് കിടക്കുന്ന വഴിയിലേക്ക് ഉറ്റു നോക്കി.. എപ്പോൾ വരുമെന്നറിയില്ല.. ചോദിക്കാനുമാവുന്നില്ല..! അടുക്കളയിൽ കയറി കഞ്ഞിക്കലത്തിന്റെ അടപ്പ് തുറന്ന് തവി കൊണ്ട് ഒന്നു കൂടി ഇളക്കി നോക്കി.. അദ്ദേഹം കഴിച്ചിട്ട് വേണം എനിക്ക് കഴിക്കാൻ.. വിശപ്പൊന്നുമില്ല..! വിശപ്പൊക്കെ.. മറക്കാൻ പഠിച്ചിരിക്കുന്നു..! വിശപ്പ് ഏഴയലത്തു കൂടെ പോകാൻ ക്ഷമയില്ലാത്ത പെണ്ണാണെന്ന് അമ്മ പറഞ്ഞിരുന്നത് ഇപ്പോൾ ഓർത്തപ്പോൾ ഒരു പുഞ്ചിരി വന്നു.. അകമ്പടിയായൊരു നെടുവീർപ്പും..! കയർ കെട്ടി അടച്ച മുളഗേറ്റ് തുറക്കുന്നതിന്റെ കര കര ശബ്ദം കേട്ട് അടുക്കളയിൽ നിന്ന് ഓടിപ്പിടച്ച് എത്തി.. വാതിലിൽ മുട്ടുന്നതിന് മുമ്പേ തുറന്ന് കൊടുത്തു.. കയറി വരാനായി ഒതുങ്ങി മാറി നിന്നു.. മുഖത്തേക്കൊന്ന് നോക്കുക പോലും ചെയ്തില്ല.. നേരെ കിടപ്പറയിലേക്ക് നടന്നു.. നടന്ന് പോയ പിറകെ തിരിച്ചറിയാത്തൊരു മണം.. കൊതിപ്പിക്കുന്ന വാസനയിൽ വിയർപ്പലിഞ്ഞതു പോലെയുള്ളത്..! ഉറങ്ങുന്ന മക്കളെയൊന്ന് നോക്കിയോ..? ഇല്ല...!! തോന്നിയതാണ്.. മനസ്സിന്റെ മോഹം അങ്ങിനെ സംശയിപ്പിച്ചതാണ്.. മുഷിഞ്ഞ ഷർട്ടൂരി നേരെ കട്ടിലിനടുത്തേക്ക് നടന്നപ്പോൾ പിറകിൽ ചെന്നു വിളിച്ചു.. "പിന്നേയ്.. കഞ്ഞിയുണ്ട്.. വിളമ്പട്ടെ..? മത്തന്റെ ഇലയേ ഇന്ന് കറി വെക്കാൻ ഉണ്ടായുള്ളൂ.. മക്കളത് കഴിച്ച് ഇപ്പോൾ ഉറങ്ങിയതേ ഉള്ളൂ.." തിരിഞ്ഞ് നിന്ന് ക്രുദ്ധമായി നോക്കി.. പരുത്ത ശബ്ദം അകമ്പടിയായി.. "ഒന്ന് നിർത്തുന്നുണ്ടോ.. അവളുടെ ഒരു കഞ്ഞിയും മത്തന്റെ ഇലയും.." ചുണ്ടും വായും വക്രിച്ചാണത് പറഞ്ഞത്.. "ങ്ഹും... എനിക്കൊരു പാർട്ടിയുണ്ടായിരുന്നു.. ഞാൻ അവിടന്ന് കഴിച്ചതാണ്.." പരിഹാസം ചുവക്കുന്ന വാക്കുകൾ..! എത്ര നിയന്ത്രിച്ചിട്ടും കണ്ണുകളിൽ സങ്കടം നിറഞ്ഞു തുളുമ്പി കാഴ്ചയെ മൂടി.. അദ്ദേഹത്തിനായി വറ്റ് മാറ്റി വെച്ച് മക്കളെ കഞ്ഞി വെള്ളം കുടിപ്പിച്ചത്.. പൊള്ളിയടരുന്ന ഉള്ളത്തെ കാത്തിരുപ്പിന്റെ ആലസ്യത്തിലേക്ക് ലയിപ്പിച്ചത്.. കഴിക്കുമോ ആവോ എന്ന് ശങ്കിച്ചത്.. ഓരോന്നായി മനസ്സിലൂടെ അതിവേഗ ചിത്രമായി കടന്ന് പോകവെ വാതിലിന്റെ സാക്ഷയിൽ പിടിച്ചൊരു നിമിഷം നിശ്ചലയായി നിന്നു.. ഉള്ളിൽ നിന്നുയർന്ന നെടുവീർപ്പിന്റെ പര്യവസായിയിൽ അറിയാതെ തല കുടഞ്ഞു.. കവിളിനെ നനച്ച് ഒലിച്ചിറങ്ങിയ ചൂടുള്ള കണ്ണീര് പുറം കൈകൊണ്ട് തുടച്ച് വാതിലിന്റെ സാക്ഷയിട്ട് തിരിഞ്ഞു.. കട്ടിലിൽ നിന്ന് ഉയരുന്ന കൂർക്കം വലിയുടെ പരുത്ത ശബ്ദം ഇപ്പോൾ നിത്യജീവിതത്തിന്റെ ഭാഗമാണല്ലോ എന്നോർത്ത് മുറിയിലേക്ക് നടക്കവെ അത്താഴപ്പട്ടിണിയുടെ പ്രതിഷേധ സ്വരം വയറിൽ